ഹരിപ്പാട് കരുവാറ്റയിൽ 67-കാരനായ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടിചെട്ടിയാർ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. കൗമാരക്കാരായ മൂന്ന് പ്രതികൾ ചേർന്ന് വെറും രണ്ട് മണിക്കൂർ കൊണ്ടാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്.
ശനിയാഴ്ച രാത്രി തീവണ്ടിയിറങ്ങിയ പ്രതികൾ ഹരിപ്പാട്ടുനിന്ന് ഓട്ടോറിക്ഷയിലാണ് കരുവാറ്റ കന്നുകാലിപ്പാലം ജങ്ഷനിലേക്ക് പോയത്. ഓട്ടോ ഡ്രൈവർ രാജീവ് ദാമോദരൻ നൽകിയ മൊഴിയാണ് കേസിൽ ആദ്യ വഴിത്തിരിവായത്. യാത്രയിൽ പ്രതികൾ തമ്മിൽ സംസാരിച്ചിരുന്നില്ലെന്ന് ഓട്ടോ ഡ്രൈവർ പറയുന്നു.
മടങ്ങിവരാൻ ഫോണിൽ വിളിച്ചാൽ വരാമോ എന്ന് ഇറങ്ങുമ്പോൾ പ്രതികൾ ഡ്രൈവറോട് ചോദിച്ചിരുന്നു. വൈകിയുള്ള യാത്രയ്ക്ക് ബുദ്ധിമുട്ട് അറിയിച്ച ഡ്രൈവർ മറ്റൊരാളെ ഏർപ്പാടാക്കാമെന്ന് ഉറപ്പുനൽകി.
പ്രതികൾ 500 രൂപ നൽകിയപ്പോൾ 200 രൂപ തിരികെ നൽകി. ബാക്കി തുക ഓൺലൈനായി കൈമാറാൻ ശ്രമിച്ചെങ്കിലും പരിചയക്കാരന്റെ നമ്പറിലേക്ക് അയക്കാൻ അവർ ആവശ്യപ്പെട്ടു.
ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം ഇറങ്ങണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതിൽനിന്ന് അവർക്ക് സ്ഥലപരിചയമുണ്ടെന്ന് പൊലീസ് ഉറപ്പിച്ചു. രണ്ടുമണിക്കൂർ കൊണ്ട് മടങ്ങാമെന്ന് കരുതയെങ്കിലും മൂന്നര മണിക്കൂറോളം പ്രതികൾ കൊല്ലപ്പെട്ടയാളുടെ വീട്ടിൽ തങ്ങി. രാത്രി ഒൻപതരയോടെ വീട്ടിൽ കയറിയ ഇവർ പുലർച്ചെ ഒന്നോടെയാണ് കൊലപാതകവും മോഷണവും നടത്തി പുറത്തിറങ്ങിയത്.
ദേശീയപാതയിലേക്ക് ഒരു കിലോമീറ്ററോളം നടന്നുപോയ പ്രതികൾ അവിടെനിന്ന് ബസിലാണ് ഹരിപ്പാടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതിയായ പെൺകുട്ടി സുഹൃത്തിന് അയച്ച വാട്സാപ്പ് സന്ദേശം കേസിൽ നിർണായക തെളിവായി. ‘അയാളെ തീർത്തു, ആ ശല്യം ഇനിയില്ല’ എന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.
പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ വിവരങ്ങളാണ് പൊലീസിന് പ്രതികളിലേക്ക് എത്താൻ സഹായകമായത്. ഈ സുഹൃത്തിനെ കേസിൽ പ്രധാന സാക്ഷിയാക്കാൻ പൊലീസ് തീരുമാനിച്ചു. കൊല്ലം പരവൂർ സ്വദേശികളോട് കൊലപാതകം നടത്താൻ ആവശ്യപ്പെടുമ്പോൾ ഈ സുഹൃത്തും ഒപ്പമുണ്ടായിരുന്നു.
കൊലപാതകം നടന്ന ശനിയാഴ്ച രാത്രി പെൺകുട്ടി കരുവാറ്റയിലുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൃത്യമായ പ്ലാനിങ്ങോടെ നടത്തിയ കൊലപാതകത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


