തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ടു യുവതികൾ ഉൾപ്പെടെ നാലുപേർ 323 ഗ്രാം എംഡിഎംഎയുമായി പോലീസിന്റെ പിടിയിലായി. പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി ഡാൻസാഫ് സംഘവും പോലീസും ചേർന്ന് പീച്ചി വാണിയംപാറയിലാണ് പരിശോധന നടത്തിയത്. വാഹന പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ഇവരെ തടഞ്ഞു നിർത്തി.
സ്ത്രീകളിൽ ഒരാളുടെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചു.
പ്രതി ഷിഫാസിന്റെ കാക്കശ്ശേരിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ഗ്രാം എംഡിഎംഎ കൂടി പോലീസ് കണ്ടെടുത്തു. കൂടാതെ ഗുരുവായൂർ പഞ്ചാരമുക്കിലെ അലുമിനിയം ഫാബ്രിക്കേഷൻ കടയിലും പരിശോധന നടത്തി. ഇവിടെ നിന്നും 300 ഗ്രാം എംഡിഎംഎ കൂടി പോലീസ് പിടിച്ചെടുത്തു.
ഇത്രയും വലിയ അളവിൽ എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നു. ഇത് വിതരണം ചെയ്യാൻ ഉദ്ദേശിച്ച കേന്ദ്രങ്ങളെക്കുറിച്ചും പോലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.


