സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മുസ്ലിം വിദ്യാർഥിനിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യ മതാചാരമാണെന്ന് തെളിയിക്കുന്ന ആധികാരിക രേഖകൾ ഹർജിക്കാരി ഹാജരാക്കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
പത്താം ക്ലാസ് വരെ താൻ ഈ സ്‌കൂളിൽ ഹിജാബ് ധരിച്ച് പഠിച്ചിരുന്നുവെന്ന് വിദ്യാർഥിനി ഹർജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയപ്പോൾ ഹിജാബ് ധരിക്കുന്നത് തുടരാൻ അനുമതി നൽകിയില്ല.
സ്‌കൂൾ അധികൃതർ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് വിദ്യാർഥിനി കോടതിയെ സമീപിച്ചത്.
യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കുന്നത് സ്‌കൂളിലെ ഡ്രസ് കോഡിന് വിരുദ്ധമാണെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. ഹിജാബ് ധരിക്കുന്നത് തന്റെ മൗലികാവകാശമാണെന്ന് വിദ്യാർഥിനി കോടതിയിൽ വാദിച്ചു.
ഭരണഘടനയുടെ 14, 19(1)(a) അനുച്ഛേദങ്ങൾ ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണിതെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ ഈ വാദങ്ങൾ അംഗീകരിക്കാൻ ഹൈക്കോടതി തയ്യാറായില്ല.
ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാണെന്ന് തെളിയിക്കുന്ന രേഖകൾ ഹർജി ഭാഗം നൽകിയിട്ടില്ല. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള അവകാശവാദം വെറും വാദത്തിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ഇതിന് ആവശ്യമായ നിയമപരമായ അടിത്തറ വേണമെന്ന് കോടതി ഓർമ്മിപ്പിച്ചു.
അച്ചടക്കവും സ്ഥാപനത്തിന്റെ വ്യക്തിത്വവും നിലനിർത്താൻ ഏകീകൃത ഡ്രസ് കോഡ് നിശ്ചയിക്കാൻ സ്‌കൂളിന് അധികാരമുണ്ട്. സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ള ഡ്രസ് കോഡ് വിവേചനപരമല്ലെന്ന് കോടതി നിരീക്ഷിച്ചു.
ഈ വിഷയത്തിലെ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


