Top News
ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് എഐ ചിപ്പ് പദ്ധതി യോഗത്തിൽ

എഐ യുദ്ധത്തിൽ ആധിപത്യമുറപ്പിക്കാൻ ദക്ഷിണ കൊറിയ; വൻകിട് പദ്ധതികളുമായി ലീ ജെ മ്യുങ്

സോൾ: ആധുനിക നിർമിത ബുദ്ധി (AI), സെമികണ്ടക്ടർ വ്യവസായ രംഗങ്ങളിൽ ആഗോള ആധിപത്യം ഉറപ്പിക്കാൻ ദക്ഷിണ കൊറിയ വൻകിട പദ്ധതികൾക്ക് തുടക്കമിടുന്നു. ഇതിനായി 576 ബില്യൺ യുഎസ് ഡോളറിലധികം വരുന്ന ഭീമമായ നിക്ഷേപ പദ്ധതിയാണ് രാജ്യം കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അവതരിപ്പിച്ചത്. ആഗോള വിപണിയിൽ ചിപ്പ് സാങ്കേതികവിദ്യയിൽ ഒന്നാമതെത്തുകയാണ് ഈ മെഗാ പ്രോജക്റ്റിലൂടെ രാജ്യം ലക്ഷ്യമിടുന്നത്. പദ്ധതികളുടെ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാൻ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.

ഭൂമിയേറ്റെടുക്കൽ, വൈദ്യുതി-ജല വിതരണം എന്നിവയിലുണ്ടാകുന്ന കാലതാമസം രാജ്യത്തിന്റെ ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ആര് വേഗത്തിൽ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഈ സാങ്കേതിക യുദ്ധത്തിന്റെ ഫലം തീരുമാനിക്കപ്പെടുകയെന്ന് ലീ വ്യക്തമാക്കുകയുണ്ടായി. “ഇവിടെ വേഗതയ്ക്ക് മാത്രമാണ് പ്രാധാന്യം,” എന്ന് ഒരു സർക്കാർ യോഗത്തിൽ സംസാരിക്കവെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

പദ്ധതികളുടെ കാലതാമസം പൂർണ്ണമായും ഒഴിവാക്കാൻ ഒന്നിനുപുറകെ ഒന്നായി ചെയ്യുന്നതിന് പകരം ജോലികൾ ഒരേസമയം തീർക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പരിസ്ഥിതി പരിശോധനകൾക്കും മറ്റ് സർക്കാർ അനുമതികൾക്കുമായി എടുക്കുന്ന സമയം സാധ്യമാകുന്നിടത്തോളം ചുരുക്കണമെന്നും ലീ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ചിപ്പ് നിർമാണത്തിന് ഏറ്റവും അത്യാവശ്യമായ വൈദ്യുതി, ജല അടിസ്ഥാന സൗകര്യങ്ങൾ മുൻകൂട്ടി തന്നെ സർക്കാർ ഉറപ്പാക്കും.

രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത് പുതിയ ചിപ്പ് നിർമാണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി പ്രമുഖ കമ്പനികൾ രംഗത്തിറങ്ങിക്കഴിഞ്ഞു. സാംസങ് ഇലക്ട്രോണിക്സും എസ്.കെ. ഹൈനിക്സും 400 ട്രില്യൺ വോൺ (260 ബില്യൺ ഡോളർ) വീതം ഈ പദ്ധതിക്കായി നിക്ഷേപിക്കും. ഇതിനുപുറമെ, ചുങ്‌ചിയോങ് മേഖലയിൽ ചിപ്പ്-പാക്കേജിങ് ക്ലസ്റ്ററിനായി 81 ട്രില്യൺ വോൺ കൂടി നിക്ഷേപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ പദ്ധതികൾക്കായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സർക്കാർ ഉദ്യോഗസ്ഥരും കമ്പനി മേധാവികളും ഉടൻ ആരംഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *