തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ ഞായറാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ കാറ്റ് വൻ നാശനഷ്ടങ്ങളാണ് വിതച്ചത്. വിമാനത്താവളത്തിന് സമീപം ആകാശത്തേക്ക് ഉയർന്ന പൊടിപടലങ്ങൾ പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി പരത്തി.
തൂത്തുക്കുടി-തിരുനെൽവേലി ദേശീയപാതയിലെ വഗൈകുളം, മുടിവൈത്തനേന്തൽ ഗ്രാമങ്ങളാണ് കാറ്റിന്റെ പ്രഭവകേന്ദ്രങ്ങൾ.
പ്രാഥമിക കണക്കുകൾ പ്രകാരം 200-ഓളം വീടുകൾ കാറ്റിൽ പൂർണ്ണമായും ഭാഗികമായും നശിച്ചു. ഒടിഞ്ഞുവീണ മരങ്ങൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വഗൈകുളം ടോൾ പ്ലാസയിലെ ഗ്ലാസ് പാനലുകളും കമ്പ്യൂട്ടറുകളും തകർന്നു.
ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ നിരക്ക് ഈടാക്കാതെ കടത്തിവിടേണ്ട സാഹചര്യം വരെ ഉണ്ടായി. സമീപത്തെ സ്വകാര്യ തീം പാർക്കുകൾക്കും വലിയ കേടുപാടുകൾ സംഭവിച്ചു.
ഈ പ്രതിഭാസത്തെ ‘ടൊർണാഡോ’ എന്ന് വിളിക്കാൻ ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തയ്യാറായില്ല. ഇടിമിന്നലോടു കൂടിയ ക്യുമുലോനിമ്പസ് മേഘങ്ങളിൽ നിന്നുണ്ടായ അതിശക്തമായ വായു പ്രവാഹമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
യഥാർഥ ടൊർണാഡോയ്ക്ക് ആവശ്യമായ അന്തരീക്ഷ സ്ഥിതി തൂത്തുക്കുടിയിൽ ഉണ്ടായിരുന്നില്ല.
മർദം കുറഞ്ഞ മേഖലയിലേക്കുള്ള വായുവിന്റെ ചുഴലി രൂപത്തിലുള്ള പ്രവാഹവും പ്രാദേശിക താപനിലയിലെ വ്യതിയാനവുമാണ് ഇതിന് കാരണമായത്.
ഇന്ത്യയിൽ ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളിലാണ് ഇത്തരം ടൊർണാഡോകൾ സാധാരണയായി കണ്ടുവരുന്നത്.


