സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കൂടുതൽ ശക്തമാക്കാൻ കെഎസ്ഇബി.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിന് മുമ്പ് ഇന്ന് മുതൽ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനുള്ള നടപടികൾ ആരംഭിക്കും.
ഇതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകിയതായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി.
വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി അറിയിച്ചു. ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഏകോപനക്കുറവ് മൂലമാണെന്നും സണ്ണി ജോസഫ് വിമർശിച്ചു.
സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറഞ്ഞതോടെ പല പ്രദേശങ്ങളിലും അസാധാരണമായ വൈദ്യുതി നിയന്ത്രണമാണ് അനുഭവപ്പെടുന്നത്.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ മുന്നറിയിപ്പില്ലാതെ പലതവണ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇതോടെ കെഎസ്ഇബിക്കെതിരെ വ്യാപക വിമർശനവും ഉയരുകയാണ്.
വൈദ്യുതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കൊല്ലം തെന്മല ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ ഇടമൺ–തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പരിപാടി.അതിനിടെ,
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളിൽ പരിഹരിക്കാനാകുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദത്തോട് വ്യത്യസ്ത നിലപാടാണ് കെഎസ്ഇബി സ്വീകരിച്ചിരിക്കുന്നത്.
വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ മാസത്തിലും രൂക്ഷമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. സെപ്റ്റംബർ 15-നുള്ളിൽ പ്രതിസന്ധിക്ക് പൂർണ പരിഹാരം കണ്ടെത്താൻ കഴിയില്ലെന്നും ബോർഡ് വ്യക്തമാക്കുന്നു.
വൈദ്യുതി ഉപയോഗം വർധിച്ചതോടെ സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുസരിച്ചുള്ള വൈദ്യുതി ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രത്യേകിച്ച് പീക്ക് സമയങ്ങളിൽ ഏകദേശം ആയിരം മെഗാവാട്ടിന്റെ കുറവ് നേരിടുന്നുണ്ടെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
പീക്ക് സമയത്തെ വൈദ്യുതി ക്ഷാമം മറികടക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. മഴ ലഭിച്ചാൽ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ച് നേരിയ ആശ്വാസം നേടാനാകുമെന്ന പ്രതീക്ഷയും ബോർഡിനുണ്ട്.
അതേസമയം, മറ്റ് സംസ്ഥാനങ്ങളിലും വൈദ്യുതി ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടെനിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും ബുദ്ധിമുട്ടുണ്ട്.
ഈ സാഹചര്യം തുടർന്നാൽ സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവും തുടരേണ്ടിവരുമെന്നാണ് കെഎസ്ഇബി പറയുന്നത്.
വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉപഭോക്താക്കൾ അമിതമായ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും കെഎസ്ഇബി നിർദേശിച്ചിട്ടുണ്ട്.
വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി വിവരം നൽകുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15-ഓടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എന്നാൽ നിലവിലെ വൈദ്യുതി ലഭ്യതയും പീക്ക് സമയത്തെ ക്ഷാമവും കണക്കിലെടുത്ത് പ്രതിസന്ധി ഈ മാസം മുഴുവൻ തുടരാനിടയുണ്ടെന്ന നിലപാടിലാണ് കെഎസ്ഇബി.
വൈദ്യുതി ആവശ്യകത ഉയരുകയും ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം എത്രത്തോളം കടുക്കുമെന്നതാണ് ഇനി നിർണായകം.


