തിരുവനന്തപുരം: സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.
സമരത്തിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പ്രതിഷേധക്കാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി പോലീസ് ആരോപിച്ചു.
സംഘർഷം രൂക്ഷമായതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്നുണ്ടായ ഉന്തും തള്ളിലും പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ലാത്തി വീശി.
സമര സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഈ ബ്ലേഡുകൾ ഉപയോഗിച്ച് പോലീസിനെ ആക്രമിക്കാൻ ശ്രമം നടന്നെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുക്കും. കുറ്റക്കാർ ആരൊക്കെയെന്ന് തിരിച്ചറിയാൻ സംഭവസ്ഥലത്തെ സിസിടിവി ക്യാമറകൾ, പോലീസ് വീഡിയോകൾ എന്നിവ വിശദമായി പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സമരം അക്രമാസക്തമായ സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് പരിസരത്ത് സുരക്ഷ വർധിപ്പിച്ചു.


