ജർമനിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് അമിത വേഗത്തിൽ കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കുണ്ട്. പടിഞ്ഞാറൻ ജർമൻ നഗരമായ മാൻഹൈമിലായിരുന്നു സംഭവം. നല്ല വേഗത്തിൽ എത്തിയ കറുത്ത നിറത്തിലുള്ള ഒരു എസ്‍യുവി കാർ ബോധപൂർവം കാൽനട യാത്രക്കാരിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവവുമായി ബന്ധപ്പെട്ട കാറോടിച്ചിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 40കാരനായ ജർമൻ പൗരനാണ് പിടിയിലായത്. ഇയാൾക്ക് എന്തെങ്കിലും തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. എന്നാൽ മാനസിക രോഗത്തിന്റെ പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട് എന്നാണ് അധികൃതർ അറിയിച്ചത്. കൂടുതൽ പേർക്ക് ഇതിൽ പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. പരേഡ്പ്ലാറ്റ്സ് സ്ക്വയറിൽ നിന്ന് നഗരത്തിലെ ആകർഷകമായ വാട്ടർ ടവറിലേക്കുള്ള ദിശയിൽ സഞ്ചരിക്കുകയായിരുന്ന വാഹനമാണ് പെട്ടെന്ന് കാൽനട യാത്രക്കാരിലേക്ക് ഇടിച്ചുകയറിയത്. നിരവധിപ്പേർക്ക് ഗുരുതര പരിക്കുകളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.