മലയാറ്റൂരെ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥി ചിത്രപ്രിയയെ താൻ കൊലപ്പെടുത്തിയതാണെന്ന് ആൺസുഹൃത്ത് അലൻ കുറ്റം സമ്മതിച്ചു. മദ്യലഹരിയിലാണ് താന്‍ കൊല നടത്തിയതെന്ന് അലന്‍ പൊലീസിനോട് പറഞ്ഞു. സംശയത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അലന്റെ അറസ്റ്റ് രേഖപ്പെടുത്തി.
കല്ലുപയോഗിച്ച് തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി. ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ ചിത്രപ്രിയ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. ഡിസംബർ 6ആം തീയതി മുതലാണ് ചിത്രപ്രിയയെ കാണാതായത്. ഇതേതുടർന്ന് അന്ന് തന്നെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിനൊടുവിലാണ് ഇന്നലെ ഉച്ചയോടെ മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തിയത്. ആണ്‍ സുഹൃത്തിനോടൊപ്പം ചിത്രപ്രിയ ബൈക്കില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഈ ഭാഗത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ദുര്‍ഗന്ധം അനുഭവപ്പെട്ടതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയെ ബൈക്കില്‍ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്യലില്‍ അലന്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിട്ടയച്ചു. പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പുകയായിരുന്നു. എന്നാല്‍ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.


