സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം ലീലാവതി. എതിർപ്പുകളോട് വിരോധമില്ലെന്ന് ലീലാവതി മാധ്യമങ്ങളോട് പ്രതികരിച്ചു. എതിർക്കുന്നവർ സ്വതന്ത്രമായി എതിർക്കട്ടെ, അവരോട് ശത്രുതയില്ല. എതിർപ്പുകൾ നേരിട്ട് തന്നെയാണ് തുടക്കം മുതൽ തന്റെ ജീവിതമെന്നും ലീലാവതി കൂട്ടിച്ചേർത്തു. ലോകത്തിൽ എല്ലാ കുട്ടികളും തനിക്ക് ഒരുപോലെയാണ്. അമ്മയുടെ കണ്ണിലൂടെയാണ് അവരെ കാണുന്നത്. അതിൽ മതത്തിന്റെയോ ജാതിയുടെയോ പശ്ചാത്തലമില്ല. ഗസയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എങ്ങനെയാണ് തൊണ്ടയിൽ നിന്ന് ചോറ് ഇറങ്ങുക എന്നായിരുന്നു ടീച്ചറുടെ പരാമർശം. ഈ പരാമർശത്തിലായിരുന്നു ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണം.
തന്റെ 98-ാം പിറന്നാൾ ദിനത്തിൽ ആഘോഷങ്ങളൊന്നും വേണ്ടെന്ന് വെച്ച് ലീലാവതി പറഞ്ഞ പ്രസ്താവനയാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ഭക്ഷണത്തിനായി പാത്രവും നീട്ടി നിൽക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്നായിരുന്നു പിറന്നാൾ ആശംസകളുമായി എത്തിയവരോട് ലീലാവതി പറഞ്ഞത്. ഇതിന് പിന്നാലെ ലീലാവതിക്ക് നേരെ സൈബർ ആക്രമണം ആരംഭിക്കുകയായിരുന്നു.


