
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയെ അവഹേളിച്ചെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയില്‍ കണ്ടത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യമാണ്. ഡല്‍ഹിയിലെ സമരം സമ്മേളനമാക്കി മാറ്റിയതു പോലെ നയപ്രഖ്യാപനത്തിലും കേന്ദ്ര വിമര്‍ശനമില്ല. മുഖ്യമന്ത്രി ജീവിക്കുന്നത് കേന്ദ്ര ഏജന്‍സികളെ ഭയന്നാണെന്ന് നിയമസഭ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു.നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവര്‍ണര്‍ അവസാന ഖണ്ഡിക മാത്രം വായിച്ച് മടങ്ങിയത് നിയമസഭയോടുള്ള അവഹേളനമാണ്. നിയമസഭാ നടപടി ക്രമങ്ങളോടും ഭരണഘടനാ നിര്‍ദ്ദേശങ്ങളോടും അവഗണനയും അവഹേളനവുമായി ഗവര്‍ണര്‍ നടത്തിയത്. ഇതില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. സര്‍ക്കാരും ഗവര്‍ണറും നടത്തുന്ന രാഷ്ട്രീയ നാടകത്തിന്‍റെ പരിതാപകരമായ അന്ത്യമായാണ് നിയമസഭയിലുണ്ടായതെന്നും വിഡി സതീശൻ പറഞ്ഞു.സര്‍ക്കാരിന്‍റെ സ്ഥിതി പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിന് എതിരായി ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയ ദയനീയ കാഴ്ചയാണ് കാണുന്നത്. ഒന്നിച്ചുള്ള സമരത്തിന് തയാറല്ലെന്ന് പ്രതിപക്ഷം അറിയിച്ചപ്പോള്‍ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സമരം പൊതുസമ്മേളനമാക്കി മാറ്റിയത്.