
കൊച്ചി: കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ
തൃപ്പൂണിത്തുറ ടെർമിനലിൻ്റെ നിർമാണപ്രവൃത്തി അന്തിമ ഘട്ടത്തിൽ. സ്റ്റേഷനിൽ
ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന വൈകിട്ട് 4:30ന് തുടങ്ങി.
സുരക്ഷാ പരിശോധനകൾ നാളെയും തുടരും. നിലവിൽ എസ്എൻ ജങ്ഷൻ മുതൽ
തൃപ്പൂണിത്തുറ വരെയുള്ള പുതിയ റൂട്ടിൽ വിവിധ ഘട്ടങ്ങളിലായി മെട്രോയുടെ
പരീക്ഷണയോട്ടം തുടരുന്നുണ്ട്.സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന
സൗകര്യങ്ങൾ, സിസ്റ്റം, സിഗ്നലിങ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയിൽ സുരക്ഷാ
കമ്മീഷണർ പരിശോധിക്കും. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ
പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് ലഭിക്കേണ്ട പ്രധാന അനുമതിയാണ് ചീഫ് മെട്രോ
റെയിൽ സുരക്ഷാ കമ്മീഷണറുടേത്. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള
റെയിൽവേ സുരക്ഷാ കമ്മീഷണർ ആനന്ദ് എം ചൗധരിയാണ് പരിശോധന
നടത്തുന്നത്.1.35 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷൻ
ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്രയടി, ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാനുള്ള
പദ്ധതികൾക്കായി നീക്കിവെച്ചിരിക്കുകയാണ്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക
വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്എൻ ജങ്ഷൻ –
തൃപ്പൂണിത്തുറ സ്റ്റേഷനുകൾക്കിടയിലെ 60 മീറ്റർ മേഖലയിലാണ്.തൃപ്പൂണിത്തുറ
സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ ആകെ സ്റ്റേഷനുകളുടെ എണ്ണം 25 ആകും (ആലുവ –
തൃപ്പൂണിത്തുറ). കൂടാതെ, ദൈർഘ്യം 28.125 കിലോമീറ്ററും.