Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

‘ഭിന്നശേഷിക്കാരനായ 16കാരന് ക്രൂര മര്‍ദനം’; പ്രിന്‍സിപ്പളിനെതിരെയും ജീവനക്കാരിക്കെതിരെയും കേസെടുത്ത് പൊലീസ്

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സംരക്ഷണകേന്ദ്രത്തിൽ വെച്ച് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്നേഹഭവൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവരെയാണ് പ്രതിചേർത്തത്. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ. പത്തനംതിട്ട തിരുവല്ല ചാത്തങ്കരയിലുള്ള 16കാരനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറടയിലെ സ്നേഹ ഭവൻ സ്പെഷ്യൽ സ്കൂളിനെതിരെയാണ് പരാതി. ദേഹമാസകലം മർദ്ദനമേറ്റ പാടുകളുമായാണ് ചാത്തങ്കരി സ്വദേശിയായ 16കാരൻ ആശുപത്രിയിൽ എത്തിയത്. ഡോക്ടറാണ് പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിച്ചത്.
2023 ജൂണിലാണ് കുട്ടിയെ വെള്ളറടയിലെ സ്പെഷ്യൽ സ്കൂളിൽ ചേർത്തത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിലേക്ക് കൊണ്ടുവന്നതെന്നും കുട്ടിയുടെ അമ്മ പറയുന്നു.അപ്പോഴാണ് ദേഹത്തെ മർദ്ദനമേറ്റ പാടുകൾ കണ്ടത്. തുടർന്ന് ചികിത്സ തേടി. ക്രൂരമായ മർദ്ദനമാണ് കുട്ടിക്ക് ഏറ്റതെന്ന് ഡോക്ടറും സ്ഥിരീകരിച്ചു. കുട്ടിക്ക് മുൻപും മർദ്ദനമേറ്റിട്ടുള്ളതായി അമ്മ പറഞ്ഞു. അന്ന് സ്ഥാപനവുമായി ബന്ധപ്പെട്ടവർ മാപ്പ് പറഞ്ഞു.

Leave A Reply

Your email address will not be published.