കൊച്ചി: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന് മുന്‍കൂര്‍ ജാമ്യമില്ല. പത്ത് ദിവസത്തനകം കീഴടങ്ങണമെന്ന് മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. പി ജി മനുവിന് മജിസ്‌ട്രേറ്റിന് മുന്നില്‍ ജാമ്യാപേക്ഷ നല്‍കാമെന്നും ഹൈക്കോടകി വ്യക്തമാക്കിയിട്ടുണ്ട്. നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലായിരുന്നു പി ജി മനു മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്ന് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു.ഈ മാസം ആദ്യമാണ് പി ജി മനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നിൽ. വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നുമായിരുന്നു പി ജി മനുവിൻ്റെ ആരോപണം. തൊഴില്‍ രംഗത്തുള്ള ശത്രുക്കളാണ് ഇതിന്റെ പിന്നിലെന്നും ഹർജിയിൽ പി ജി മനു ആരോപിച്ചിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് കേസെടുത്തത്. കേസിനെ തുടർന്ന് പി ജി മനുവില്‍ നിന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിയിരുന്നു.