കൊച്ചി: ആലപ്പുഴ – എറണാകുളം തീരദേശ റെയിൽപാതയിലെ യാത്രാബുദ്ധിമുട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പാസഞ്ചർ ട്രെയിനിൽ വായ മൂടിക്കെട്ടി പ്ലക്കാർഡുമായി യാത്രക്കാരുടെ പ്രതിഷേധം. എഎം ആരിഫ് എംപിയും യാത്രക്കാരോടൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. തീരദേശപാതയിലെ സ്ഥിരം യാത്രക്കാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വന്ദേ ഭാരതിനുവേണ്ടി സ്ഥിരം ട്രെയിനുകൾ ഏറെനേരെ പിടിച്ചിടുന്നു. ഇരട്ടപാത നവീകരണം നടക്കുന്നില്ല. സമയത്തിന് ഓഫീസിലെത്താൻ കഴിയുന്നില്ല, തുടങ്ങിയ കാര്യങ്ങളാണ് യാത്രക്കാർ ഉന്നയിക്കുന്നത്.വന്ദേ ഭാരത് വരുന്നതിന് മുൻപ് 6 മണിക്കാണ് നിന്ന് പാസഞ്ചർ പുറപ്പെട്ടിരുന്നത്. വന്ദേ ഭാരത് വന്നതോടുകൂടി അത് 6:05 ആക്കി, 40 മിനിറ്റ് മുതൽ ഒരുമണിക്കൂർവരെ പിടിച്ചിടുകയും ചെയ്തെന്ന് യാത്രക്കാർ പറയുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത കുമ്പളം സ്റ്റേഷനിലാണ് പിടിച്ചിട്ടിരുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ബാഡ്ജ് ധരിക്കുകയും എറണാകുളത്ത് പരാതി എഴുതി നൽകുകയും ചെയ്തു. അതിന്റെ പ്രതികാരമെന്നോണം പാസഞ്ചറിന്റെ സമയം 6:05ൽ നിന്ന് 6:25ലേക്ക് ആക്കുകയാണ് റെയിൽവേ ചെയ്തതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. വന്ദേ ഭാരതിന്റെ സമയം പുനഃക്രമീകരിക്കാൻ കഴിയുന്നില്ലെങ്കിൽ സാധാരണക്കാർ യാത്ര ചെയ്യുന്ന പാസഞ്ചർ പോലെയുള്ള വണ്ടികൾക്ക് പരിഗണന നൽകണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.