Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ഹോട്ടലിലെ മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; മരണകാരണം വിഷവാതകം ശ്വസിച്ചതിനാലെന്ന് നിഗമനം

കോഴിക്കോട്: ഹോട്ടലിന്‍റെ മാലിന്യ ടാങ്കില്‍ രണ്ട് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തൊഴിലാളികള്‍ വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. തൊഴിലാളികളുടെ ശരീരത്തില്‍ മറ്റു പരിക്കുകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതു വിഷ വാതകമാണ് ശ്വസിച്ചതെന്ന് അറിയാൻ കെമിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ടെന്നും ഇതിനായി സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഹോട്ടലിന്‍റെ പ്രവർത്തന ലൈസൻസ് റദ്ദാക്കുമെന്ന് കോര്‍പ്പറേഷൻ അധികൃതര്‍ അറിയിച്ചു. ഹോട്ടല്‍ അടച്ച് പൂട്ടാൻ ഉത്തരവിറക്കുമെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു. മുൻകരുതൽ ഇല്ലാതെ തൊഴിലാളികളെ ടാങ്കിൽ ഇറക്കിയതിനാണ് നടപടി. സംഭവത്തിൽ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഐപിസി 304 (എ) മരണത്തിന് കാരണമായ അശ്രദ്ധ വകുപ്പ് പ്രകാരമാണ് കേസ്. പൊലീസ് ഫോറൻസിക് വിഭാഗം ടാങ്കിലെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.സംഭവത്തിൽ ഹോട്ടൽ ഉടമയുടെയും കെട്ടിട ഉടമയുടെയും മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൂരാച്ചുണ്ട് സ്വദേശി റെനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മാലിന്യ ടാങ്കുകളിൽ ദാരുണമായി ശ്വാസംമുട്ടി മരിച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഓക്സിജൻ മാസ്ക്കുമായി ഇറങ്ങിയാണ് വളരെ ഇടുങ്ങിയ മാലിന്യ ടാങ്കിൽ നിന്നും അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

Leave A Reply

Your email address will not be published.