KERALA NEWS TODAY – വയനാട്: വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി.
പാത്തിക്കല്‍ പാലത്തിൻ്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്.
പാത്തിക്കല്‍ ജെയിന്‍ കോളനിയില്‍ അനന്തഗിരി വീട്ടില്‍ ഓംപ്രകാശിൻ്റെ മകളാണ് ദക്ഷ. പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച ദക്ഷയുടെ മാതാവ് ദർശന കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വ്യാഴാഴ്ച 3 മണിയോടെയാണ് ദർശനയും കുഞ്ഞും പുഴയിൽ ചാടിയത്.
ദര്‍ശനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല.
ദര്‍ശനയും മകളും പാത്തിക്കല്‍ ഭാഗത്തേക്ക് നടന്നുപോവുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇവര്‍ പാലത്തിന് മുകളില്‍നിന്ന് ചാടുന്നത് കണ്ട സമീപത്തെ താമസക്കാരനായ നിഖില്‍ നീന്തി ദര്‍ശനയെ രക്ഷപ്പെടുത്തുകയായിരുന്നു.
കുട്ടിയെ കണ്ടെത്താനായി കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന, ദേശീയദുരന്ത നിവാരണസേന, കമ്പളക്കാട് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് അജീഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം, വെണ്ണിയോട് ഡിഫന്‍സ് ടീം, പള്‍സ് എമര്‍ജന്‍സി ടീം, പനമരം സി.എച്ച് റെസ്‌ക്യൂ ടീം, തുര്‍ക്കി ജീവന്‍ രക്ഷാസമിതി എന്നിവര്‍ സംയുക്തമായി ഫൈബര്‍, ഡിങ്കി ബോട്ടുകളും നെറ്റും ഉപയോഗിച്ച് രാത്രി എട്ടുവരെ തിരച്ചില്‍ നടത്തിയിരുന്നു.
ദര്‍ശന വിഷംകഴിച്ചതിനുശേഷമാണ് പുഴയില്‍ കുഞ്ഞിനെയും എടുത്ത് ചാടിയത്. നാലുമാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിനിയാണ് ദക്ഷ.