KERALA NEWS TODAY – കൊച്ചി: അങ്കമാലി എളവൂര്‍ കവലയില്‍ വാടക വീട്ടില്‍ തമിഴ്‌നാട് സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
50കാരനായ കണ്ണനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്‌നാട് സ്വദേശികളായ തിരുയെന്‍ഗാമല തിരുമൈലൂര്‍ അരവിന്ദന്‍(59), തിരുവള്ളൂര്‍ മാരിയമ്മന്‍ കോവില്‍ നാഗമണി(42) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണനെ അങ്കമാലി എളവൂർ കവലയിലെ കെട്ടിടത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അന്നുതന്നെ കണ്ണൻ്റെ സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാൽ തലയോട്ടിയിലുണ്ടായ പൊട്ടലാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് സ്വാഭാവിക മരണം കൊലപാതകമായി മാറിയത്.
ഡോക്ടർ ഇതു സംബന്ധിച്ച് പോലീസിനോട് സംശയവും പ്രകടിപ്പിച്ചു. ഇതോടെയാണ് കണ്ണൻ്റെ കൂടെ താമസിച്ചിരുന്ന നാഗമണി, അരവിന്ദൻ എന്നിവരെ അങ്കമാലി പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യിലിൽ പ്രതികൾ കുറ്റം സമ്മതിച്ചു.
നാഗമണിയും അരവിന്ദനും ചേർന്ന് കണ്ണനെ മർദ്ദിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ആയിരുന്നു.
ഇതിനിടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ പ്രതികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്ന് ഇന്ന് പ്രതികളെ ഡിസ്ചാർജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.