ഇടുക്കി: അരിക്കൊമ്പന്‍ ദൗത്യം രണ്ടാം ദിവസവും തുടരവെ ആനയെ കണ്ടെത്തിയതായി വനംവകുപ്പ്. ആന നിരീക്ഷണത്തിലാണ്. സിങ്കുകണ്ടം സിമന്റുപാലത്തിന് സമീപമാണ് നിലവില്‍ അരിക്കൊമ്പനുള്ളതെന്നാണ് വിവരം. അനുയോജ്യമായ സ്ഥലത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ ഇന്നുതന്നെ മയക്കുവെടി വെക്കുമെന്ന് സിസിഎഫ് ആര്‍ എസ് അരുണ്‍ അറിയിച്ചു.
മറയൂർ കുടിയിലെ ക്യാമ്പിൽ നിന്ന് കുങ്കിയാനകളെ ഇറക്കി കഴിഞ്ഞു. ആനയിറങ്കലിൽ വനംവകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു അരിക്കൊമ്പൻ. നാല് കുങ്കിയാനകളെയാണ് സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുള്ളത്. കൊച്ചി ധനുഷ്കോടി ദേശീയപാതയും ആനയിറങ്കലും കടത്തി ദൗത്യ മേഖലയിൽ എത്തിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. ഇതിനു ശ്രമങ്ങളാണ് രാവിലെ നടക്കുക.
ദൗത്യ മേഖയിൽ സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കു വെടി വക്കാനുള്ള സംഘം പുറപ്പെടും. ദൗത്യ മേഖലയിലേക്ക് എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ ദൗത്യം നാളെയും നീളും. മദപ്പാടിലായ ചക്കക്കൊമ്പൻ കാട്ടാനക്കൂട്ടത്തിനൊപ്പമെത്തിയതാണ് അരിക്കൊമ്പൻ ശങ്കരപാണ്ഡ്യമെട്ടിലേക്ക് മാറാൻ കാരണം. വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്.