കോഴിക്കോട്: അരിക്കൊമ്പൻ്റെ ആരോഗ്യ നില തൃപ്തികരമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ആനയെ നിരന്തരം നിരീക്ഷിക്കും. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പന് പൊരുത്തപ്പെട്ടു എന്നാണ് ലഭിക്കുന്ന സൂചനകളെന്നും മന്ത്രി അറിയിച്ചു.
ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ആന ഇപ്പോൾ പെരിയാർ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. പെരിയാർ ടൈഗർ റിസർവിന് മുന്നിൽ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല.
ഓരോ നാട്ടിലും ഓരോ സമ്പ്രദായമുണ്ട്. അതൊന്നും ചർച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്പൻ്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുലർച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊമ്പൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് വിശദീകരിച്ചു.