തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദേശീയപാതകളിലായി 16 അപകടകേന്ദ്രങ്ങൾ
ഒഴിവാക്കാനായി 723.76 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരമായി. ബ്ലാക്ക്
സ്പോട്ടുകളും മറ്റും ഒഴിവാക്കാനായി അടിപ്പാതകളും മേൽപ്പാലങ്ങളും ഉൾപ്പെടെ
നിർമിക്കാനാണ് 723 കോടി അനുവദിച്ചിരിക്കുന്നത്. ദേശീയപാത 544, ദേശീയപാത 66
എന്നിവിടങ്ങളിലാണ് പുതിയ നിർമാണപ്രവർത്തനങ്ങൾ നടക്കുക.12 അടിപ്പാതകൾ,
രണ്ടു മേൽപ്പാലം, ഒരു സർവീസ് പാലം, ഒരു നടപ്പാലം, എന്നിവയും സർവീസ്
റോഡുകളുമാണ് നിർമിക്കുക. ദേശീയപാത 544ൽ വാളയാർ – അങ്കമാലി ഭാഗത്തെ 12
ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാൻ 445.58 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കാഴ്ചപ്പറമ്പ്, കുഴൽമന്ദം, ആലത്തൂർ സ്വാതി, കല്ലിടുക്ക്, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര
എന്നിവിടങ്ങളിൽ ലൈറ്റ് വെഹിക്കിൾ അണ്ടർ പാസ് ആണ്
നിർമിക്കുന്നത്.വാണിയമ്പാറ, ആമ്പല്ലൂർ, കൊരട്ടി എന്നിവിടങ്ങളിൽ വെഹിക്കുലാർ
അടിപ്പാതയും പാലിയേക്കരയിൽ നടപ്പാലവുമാണ് പദ്ധതിയുടെ ഭാഗമായി
നിർമിക്കുക. ദേശീയപാത 66ൽ തിരുവനന്തപുരം ബൈപാസിലെ അപകടകേന്ദ്രങ്ങൾ
ഒഴിവാക്കാൻ 278.18 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.രാജ്യത്ത്
ദേശീയപാതകളിലെ ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാൻ കേന്ദ്രം 40,000 കോടി രൂപ
ചെലവഴിക്കുമെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ
പറഞ്ഞിരുന്നു. ദേശീയപാതകളിൽ അടിസ്ഥാന സൗകര്യങ്ങൾ
വർധിപ്പിക്കുന്നതിനൊപ്പം റോഡപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യം
മുൻനിർത്തിയാണ് ഈ തീരുമാനം.റോഡപകടങ്ങളിൽ മനുഷ്യജീവൻ പൊലിയുന്നത്
തടയുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബ്ലാക്ക് സ്പോട്ടുകൾ ഒഴിവാക്കാനുള്ള
നടപടികളിലേക്ക് കടക്കുന്നത്. രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷം റോഡപകടങ്ങളും
1.5 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജീവൻ നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും 18
മുതൽ 34 വയസ്സിനിടയിലുള്ളവരാണ്. റോഡ് അപകടങ്ങൾ കുറയ്ക്കുക ലക്ഷ്യമിട്ട്
ഏകദേശം 40,000 കോടി രൂപ ചെലവിട്ടാണ് കേന്ദ്രം ബ്ലാക്ക് സ്പോട്ടുകൾ നീക്കാൻ
ഉദ്ദേശിക്കുന്നതെന്നായിരുന്നു ഗഡ്കരി ജൂലൈയിൽ പറഞ്ഞത്.ട്രാഫിക് സിഗ്നലുകൾ,
സൈനേജ്, വാഹനങ്ങളിൽ നിർബന്ധിത ആറ് എയർ ബാഗുകൾ, മെച്ചപ്പെട്ട റോഡ്
നിർമാണം എന്നിവ കൂടാതെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിലും വലിയ
മാറ്റങ്ങൾ വേണമെന്ന് ഗഡ്കരി പറഞ്ഞിരുന്നു.