KERALA NEWS TODAY – തിരുവനന്തപുരം : ‘ഞാനും ഉമ്മൻ ചാണ്ടിയും ഒന്നിച്ചാണു നിയമസഭയിലെത്തിയത്.
ഉമ്മൻ ചാണ്ടി ഇന്ന് ഒപ്പമില്ലെന്ന വിഷമം മാത്രമേയുള്ളൂ–’ എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായി അനുഗ്രഹം തേടി വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ‘അഞ്ജന’ത്തിൽ എത്തിയ ചാണ്ടി ഉമ്മനോട് എ.കെ.ആന്റണി പറഞ്ഞു.
പ്രിയ സുഹൃത്തിന്റെ മകന് ആശംസ നേർന്ന ആന്റണി, ജനങ്ങളുമായുള്ള ബന്ധം കൂടുതൽ കൂടുതൽ ശക്തമാക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു.
‘ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ എല്ലാ വിഭാഗം ജനങ്ങളും ചാണ്ടി ഉമ്മനു വോട്ടു ചെയ്തു. കൂടുതൽ ഭൂരിപക്ഷം ലഭിക്കേണ്ടതായിരുന്നു.
പുതിയ തലമുറക്കാരനായ ചാണ്ടിക്ക് എന്റെ ഉപദേശത്തിന്റെ ആവശ്യമില്ല. അവർക്ക് അവരുടേതായ ശൈലിയും അഭിപ്രായങ്ങളും കാണും.
ആരുടെയും ഉപദേശമില്ലാതെ തന്നെ ചാണ്ടി നന്നായി ചെയ്യും–’ ചാണ്ടിയെ ചേർത്തുപിടിച്ച് ആന്റണി പറഞ്ഞു.
തന്റെ പിതാവിന്റെ വാക്കുകൾക്കു നൽകുന്ന അതേ മൂല്യമാണ് ആന്റണി നൽകിയ ഉപദേശങ്ങൾക്കും നൽകുന്നതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.
‘ഞങ്ങളുടെ കുടുംബത്തിന്റെ ഏറ്റവും അടുത്ത ബന്ധുവും സുഹൃത്തും വഴികാട്ടിയുമായ അദ്ദേഹം പറയുന്ന ഓരോ വാക്കും വിലപ്പെട്ടതാണ്.
ആന്റണിയോടും കുടുംബത്തോടും എന്നും കടപ്പെട്ടിരിക്കുന്നു’– ചാണ്ടി ഉമ്മൻ പറഞ്ഞു.