KERALA NEWS TODAY- കാസർഗോഡ്: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സർക്കാർ കോളേജിൽ ജോലി തരപ്പെടുത്തിയ കേസിൽ കെ വിദ്യ അറസ്റ്റിൽ. നീലേശ്വരം പോലീസ് സ്റ്റേഷനിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് കെ വിദ്യയുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തിയത്.
കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലാണ് കെ വിദ്യയെ ചോദ്യം ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു പോലീസ് ആദ്യം നിർദേശിച്ചിരുന്നത്. എന്നാൽ, ആരോഗ്യ കാരണങ്ങളെ തുടർന്ന് ഇന്ന് ഹാജരാകാമെന്ന് വിദ്യ അറിയിക്കുകയായിരുന്നു.
കരിന്തളം ഗവൺമെൻ്റ് കോളേജിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനം നേടിയ കേസിലാണ് അറസ്റ്റ്.
അഗളി പോലീസിന് നൽകിയ മൊഴി ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിച്ചു. രാവിലെ 11.45 ഓടെയാണ് അഭിഭാഷകൻ സെബിൻ സെബാസ്റ്റ്യന് ഒപ്പം വിദ്യ പോലീസ് സ്റ്റേഷനിൽ എത്തിയത്.
കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ഗസ്റ്റ് ലക്ചറർ നിയമനം നേടിയ കേസിലാണ് നീലേശ്വരം പോലീസ് വിദ്യയെ ചോദ്യം ചെയ്യുന്നത്.
അഗളി പോലീസിന് മുൻപിൽ വിദ്യ നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയാണ് അന്വേഷണ സംഘത്തിൻ്റെ ലക്ഷ്യം.
കരിന്തളം കോളേജിൽ വ്യാജ രേഖ ഉപയോഗിച്ച് വിദ്യ ഒരു വർഷം ജോലി ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെയാണെന്നും ആ ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പോലീസിന് മൊഴി നല്കിയിട്ടുണ്ട്. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടേയും സഹായമില്ലെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായ വിദ്യയുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
കരിന്തളം കോളേജിൽ സമർപ്പിച്ച അതെ വ്യാജ രേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നൽകിയത്.