കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ സുഹൃത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അരുൺ വിദ്യാധരനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നു. സൗഹൃദം അവസാനിപ്പിച്ചതിൻ്റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. മരിച്ച കടുത്തുരുത്തി കോന്നല്ലൂർ സ്വദേശിനി ആതിരയുടെ സംസ്കാരം ഇന്ന് നടക്കും.
അരുണിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടയിലാണ് മരണം. ആതിരയും അരുണും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ അരുണിൻ്റെ സ്വഭാവത്തിൽ വന്ന മോശമായ മാറ്റങ്ങൾ കാരണം ആതിര ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. ഇതിനുശേഷമാണ് ആതിരയ്ക്കെതിരെ അരുൺ സോഷ്യൽ മിഡിയ വഴി സൈബർ അധിക്ഷേപം തുടങ്ങിയത്.
ഞായറാഴ്ച യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നു. ഇതോടെ അരുൺ സൈബർ അധിക്ഷേപം രൂക്ഷമാക്കുകയും ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മിഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തു. വാട്സ്ആപ് ചാറ്റുകളും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്ച വൈകുന്നേരത്തോടെ ആതിര കടുത്തുരുത്തി പോലീസിൽ പരാതി നൽകി.
പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ആതിര ആത്മഹത്യ ചെയ്തത്. മണിപ്പൂരിൽ ജോലി ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥനായ മലയാളി ആശിഷ് ദാസിൻ്റെ ഭാര്യയുടെ സഹോദരിയാണ് ആതിര. സംഭവത്തെ കുറിച്ച് ആശിഷിനെയും ആതിര വിവരം അറിയിച്ചിരുന്നു. ഇദ്ദേഹം കൂടി പോലീസുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരുന്നതിനിടെയാണ് ആത്മഹത്യ. ആതിരയുടെ മരണത്തോടെ അരുൺ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്ത് ഒളിവിലാണ്.