കോഴിക്കോട്: ‘ദി കേരള സ്റ്റോറി’ സിനിമാ വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. 32,000 പെണ്‍കുട്ടികളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തുവെന്നതില്‍ തര്‍ക്കം നിലവിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ ഉത്തരം പറയാനാകുമെന്ന് കെ സുരേന്ദ്രന് പറഞ്ഞു.
സിനിമയുടെ പ്രദര്‍ശനം കേരളത്തില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തില്‍ ശക്തമാണ്. സിനിമയെ സിനിമയായി കാണണമമെന്നും ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ എന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. കേരള സ്റ്റോറി സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രന് പറഞ്ഞു.
‘സിനിമയെ ആ നിലയില്‍ കാണണം. എന്തിനാണിത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ പേരില്‍ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിര്‍ക്കുന്നത്. ബിബിസി ഡോക്യുമെന്ററിയും സിപിഐഎം ഹാളൊക്കെ വാടകയ്ക്കെടുത്ത് പ്രദര്‍ശിപ്പിച്ചു. ആ ഇരട്ടത്താപ്പ് ശരിയല്ല.
സിനിമയുടെ പേരില്‍ ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണത്തിൻ്റെ കാര്യത്തിലാണല്ലോ തര്‍ക്കം. അങ്ങനെ തര്‍ക്കമുണ്ടെങ്കില്‍, റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം, അതെത്രയാണെന്ന് മുഖ്യമന്ത്രി പറയട്ടെ. സംഘപരിവാര്‍ അജണ്ട സിനിമയിലില്ല. ഐഎസിൻ്റെ സ്വാധീനം കേരളത്തില്‍ ശക്തമാണ്. ഭീകരവാദത്തെ കുറിച്ചുള്ള സിനിമയാണോയെന്ന് കണ്ടിട്ട് തീരുമാനിച്ചാല്‍ പോരേയെന്നും കെ സുരേന്ദ്രന് പറഞ്ഞു.