കണ്ണൂർ: ലോക അത് ലറ്റിക്സിൽ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ പി ടി ഉഷ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിതിരെ സുരേന്ദ്രൻ കൂക്കാനത്തിൻ്റെ ഒറ്റയാൾ പ്രതിഷേധം. പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്ന് പിറകോട്ട് ഓടിയാണ് ശിൽപിയും ചിത്രകാരനുമായ സുരേന്ദ്രൻ പ്രതിഷേധിച്ചത്. മുന്നോട്ടോടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഉഷ അവരുടെ പ്രസ്താവനയിലൂടെ പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ് ഓട്ടത്തിൻ്റെ ലക്ഷ്യമെന്ന് സുരേന്ദ്രന് മധ്യമങ്ങളോട് പറഞ്ഞു.
ലോക അത്ലറ്റിക്സില് ഇന്ത്യുടെ പേര് അടയാളപ്പെടുത്തിയ താരമാണ് പി ടി ഉഷ. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണെന്നായിരുന്നു പി ടി ഉഷയുടെ വിമർശനം. ഇതാണ് പിന്നോട്ടോടി പ്രധിഷേധിക്കാൻ പ്രേരിപ്പിച്ചതെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. ഇതിന് മുമ്പ് പല തവണ സുരേന്ദ്രൻ വേറിട്ട പ്രതിഷേധങ്ങൾ നടത്തിയിട്ടുണ്ട്.
ആദിവാസി യുവാവ് മധു വധക്കേസിലെ സാക്ഷികൾ കൂറുമാറിയപ്പോൾ മധുവിൻ്റെ വേഷം ധരിച്ച് നഗരത്തിൽ സാക്ഷികൾക്കെതിരെ പ്രതിഷേധം നടത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശരീരം കാൻവാസാക്കിയാണ് പ്രതിഷേധിച്ചത്. എൻഡോസൾഫാൻ ഇരകളോട് സർക്കാർ വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സ്വന്തം ശരീരം ഒപ്പുമരമാക്കി അധികൃതരുടെ കണ്ണു തുറപ്പിച്ചു. ഇങ്ങനെ പല സംഭവങ്ങളിലായി നിരവധി തവണ സുരേന്ദ്രൻ ഒറ്റക്ക് പ്രതിഷേധിക്കാറുണ്ട്.