പത്തനംതിട്ട: കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജിൽ ഭക്ഷണമുൾപ്പടെ സകലതിനും നിരക്ക് കൂട്ടി കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ(കെ.എഫ്.ഡി.സി). 10 രൂപയായിരുന്ന പ്രവേശനഫീസ് 20 രൂപയാക്കി. 160 രൂപയായിരുന്ന നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് 200 രൂപയും 100 രൂപയായിരുന്ന വെജിറ്റേറിയൻ ഭക്ഷണത്തിന് ഇനി 150 രൂപയും നൽകണം. അരമണിക്കൂർ മാത്രമുള്ള ബോട്ടിങ്ങിലും കാര്യമായ വർധന വരുത്തിയിട്ടുണ്ട്. 100 രൂപയിൽനിന്ന് 150 ആക്കിയാണ് ഉയർത്തിയത്.
കെഎഫ്ഡിസിയുടെ കീഴിലുള്ള എക്കോ ടൂറിസം കമ്മിറ്റിയാണ് നിരക്ക് വർധിപ്പിച്ചത്. കെഎസ്ആര്‍ടിസി കെഎഫ്ഡിസിയുമായി ചേര്‍ന്നാണ് ഗവി ടൂർ പാക്കേജ് നടത്തുന്നത്. പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ചയൂണ്, യാത്രാ നിരക്ക് എന്നിവ ഉള്‍പ്പടെ 1300 രൂപയാണ് പത്തനംതിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള പാക്കേജിൻ്റെ നിലവിലെ നിരക്ക്. ഗവിയിലേക്ക് കെഎസ്ആർടിയിൽ വിനോദ യാത്രക്കെത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കെഎഫ്ഡിസിയുടെ വരുമാനത്തിലും വർധനവുണ്ട്.
30 ലക്ഷത്തിലധികം രൂപയാണ് കെഎഫ്ഡിസിക്ക് ലഭിക്കുന്നതെന്നാണ് വിവരം. തൂടർന്നാണ് വീണ്ടും നിരക്ക് വർധിപ്പിക്കാൻ കെഎഫ്ഡിസി തീരുമാനിച്ചത്. അതേസമയം വർധനവിന് പിന്നിൽ എക്കോ ടൂറിസം കമ്മിറ്റിയിലുൾപ്പെട്ട ചില സ്വകാര്യ ടൂർ ഓപ്പറേറ്റർമാരാണെന്നാണ് കെഎസ്ആർടിസിയിലെ ചിലർ ആരോപിക്കുന്നത്. നിരക്ക് വര്‍ധിപ്പിച്ചതോടെ ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തേണ്ട അവസ്ഥയിലാണ് കെഎസ്ആര്‍ടിസി. ഇത് ടൂറിസം പദ്ധതിയെ വലിയ പ്രതിസന്ധിയിലാക്കുമെന്ന് അധികൃതർ അറിയിച്ചു.