നിലമ്പൂര്‍ : തന്നെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭരണകൂട ഭീകരതയാണെന്ന് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിന് ഈ ഭീകരാന്തരീക്ഷം സൃഷ്ടിക്കേണ്ട കാര്യമില്ല. ഇത്രയും നാടകീയത ഉണ്ടാക്കാന്‍ ക്രിമിനല്‍ കേസൊന്നും ചെയ്തിട്ടില്ല. കൊലപാതക്കേസിലെ പ്രതിയല്ല താന്‍. വനമേഖലയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രതിഷേധിച്ചത് തെറ്റാണോ. ക്രൈസ്തവ മേഖലയില്‍ അവര്‍ നേരിടുന്ന പ്രശ്‌നങ്ങളിലും താന്‍ പ്രതിഷേധിക്കും.
മലയോര മേഖലയിലെ നടത്തുന്ന ഇടപെടല്‍ തുടരും. അതിന് തടയിടുക എന്നത് ആരുടെയൊക്കെയോ താത്പര്യമാണ്. സര്‍ക്കാറിന് ഒരു ഉത്തരവാദിത്തവുമില്ലെന്നും അന്‍വര്‍ പറഞ്ഞു. അറസ്റ്റിനോട് പൂര്‍ണമായും സഹകരിക്കും. നിയമത്തിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നത്. തന്നെ ജയിലിലാക്കാന്‍ നീക്കം നടക്കുന്നു. പ്രതിപക്ഷം ഇക്കാര്യങ്ങള്‍ തിരിച്ചറിയണം. നിയമഭേദഗതി നടപ്പിലാക്കുന്നത് തടയാന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ഇറങ്ങണം. ജയിലില്‍ വെച്ച് തന്നെ കൊലപ്പെടുത്തുമോ എന്ന് അറിയില്ല. ജീവനുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ തുടര്‍ന്നും പ്രതിഷേധിക്കും. ഇതിന്റെ ബാക്കി താന്‍ പുറത്തിറങ്ങിയ ശേഷം കാണിച്ച് തരാം. മലയോര മേഖലയിലെ ജനങ്ങള്‍ക്കൊപ്പം എന്ത് വിലകൊടുത്തും നില്‍ക്കുമെന്നും അറസ്റ്റിന് മുൻപ് അൻവർ പ്രതികരിച്ചു.
.