ടാഗോറിന്റെ ശാന്തിനികേതന്‍ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ
NATIONAL NEWS-ന്യൂഡൽഹി : രവീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവകലാശാല സ്ഥാപിച്ച ശാന്തിനികേതൻ യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിൽ ഇടം നേടി. റിയാദിൽ നടന്ന 45-ാമത് ലോക പൈതൃക സമിതി യോഗത്തിലായിരുന്നു തീരുമാനം.
ഇതോടെ ഇന്ത്യയിൽ നിന്നും പട്ടിയിൽ ഇടംനേടുന്ന 41-ാമത്തെ ലോക പൈതൃക സ്വത്തായി ശാന്തിനികേതൻ മാറി.
2010 മുതൽ യുനെസ്കോയുടെ താത്കാലിക പട്ടികയുടെ ഭാഗമായിരുന്നു ശാന്തിനികേതൻ.
1863-ൽ ആശ്രമമെന്ന നിലയിൽ സ്ഥാപിതമായ ശാന്തിനികേതൻ പിന്നീട് 1901-ൽ ടാഗോർ ഒരു വിദ്യാലയവും കലാകേന്ദ്രവുമായി മാറ്റുകയായിരുന്നു.
എല്ലാ ഇന്ത്യക്കാര്‍ക്കും അത് അഭിമാനനിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
രബീന്ദ്രനാഥ ടാഗോറിന്റെ പട്ടണമായ നമ്മുടെ ശാന്തിനികേതൻ ലോക പൈതൃക പട്ടികയിൽ ഇടം നേടിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പ്രദേശത്തിന്റെ മഹത്വം നിലവിൽ ലോകം തിരിച്ചറിയുന്നു.
ബംഗാളിനെയും ടാഗോറിനെയും അദ്ദേഹത്തിന്റെ സാഹോദര്യ സന്ദേശങ്ങളെയും സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് ഇതെന്നും മമതാ കൂട്ടിച്ചേർത്തു.