മലപ്പുറം മൂത്തേടത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്കാരം ഇന്ന് നടക്കും. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു. സബ് കളക്ടർ നേരിട്ടെത്തി ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇന്നലെ രാവിലെയാണ് നിലമ്പൂർ മൂത്തേടത്ത് ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യജീവി ആക്രമണങ്ങൾക്കെതിരെ നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഇന്ന് എസ്ഡിപിഐ ഹർത്താൽ നടക്കും. രാവിലെ ഏഴരയോടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങും. ഒമ്പത് മണിയോടെ ഉച്ചക്കുളം പൊതുശ്മശാനത്തിലാണ് സംസ്കാരം. രണ്ടാഴ്ച മുൻപ് നിലമ്പൂർ കരുളായിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടിരുന്നു.