എംഎൽഎ സ്ഥാനം രാജിവെച്ച് പിവി അൻവർ. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എഎൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും നിറഞ്ഞ് രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ പിവി അൻവർ എംഎൽഎ സ്ഥാനം ത്യജിച്ചിരിക്കുകയാണ്. എംഎൽഎ സ്ഥാനം രാജിവച്ച് രക്തസാക്ഷി പരിവേഷത്തിനാണ് ശ്രമമെങ്കിലും മറ്റു വഴികൾ ഇല്ലാതെയാണ് രാജി. തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അൻവർ കടന്നത്. സ്വതന്ത്ര എംഎൽഎക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ടാണ് പിവി അൻവറിന്റെ രാജി തീരുമാനം.
കഴിഞ്ഞ ദിവസമാണ് അൻവർ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായി കൈകോർത്തത്. പാർട്ടി അംഗത്വം സ്വീകരിച്ചിട്ടില്ല. മറിച്ച് സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിന് പിന്നാലെ അൻവറിന്റെ യുഡിഎഫ് പ്രവേശന അഭ്യൂഹം ശക്തമായിരുന്നു. അതിനിടെയാണ് തൃണമൂൽ കോൺഗ്രസുമായുള്ള കെെകോർക്കൽ.