Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

നെന്മാറ ഇരട്ടക്കൊലപാതകം ; പോലീസിനെതിരെ സുധാകരന്റെ മക്കൾ

നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയാണ് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന് പൊലീസിനെ നേരത്തെ അറിയിച്ചിരുന്നതായും എന്നാൽ പൊലീസ് തങ്ങളുടെ ആശങ്കകൾക്ക് യാതൊരു വിലയും നൽകിയില്ലെന്നും മക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ചെന്താമരയുടെ ഭീഷണിയെ പാട്ടി പോലീസിനെ അറിയിച്ച സമയത്ത് അധികൃതർ തങ്ങളുടെ വാക്കുകൾക്ക് വില കല്പിച്ചിരുന്നെങ്കിൽ അച്ഛൻ ഇന്ന് ജീവിച്ചിരുന്നേനെ എന്നും സുധാകരന്റെ മക്കളായ അഖിലയും അതുല്യയും പറഞ്ഞു.

അന്ധവിശ്വാസത്തിൻ്റെയും സംശയത്തിൻ്റെയും പേരിലാണ് ചെന്താമര തന്റെ അമ്മയെ കൊന്നതെന്നും, അച്ഛനോട് അയാൾക്ക് പക എന്തിനായിരുന്നുവെന്ന് തങ്ങൾക്ക് അറിയില്ലെന്നും മക്കൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ഇനിയും പിടികൂടിയില്ലെങ്കിൽ തങ്ങളെയും പ്രതി കൊലപ്പെടുത്തുമെന്നും ചെന്താമരയെ പിടികൂടി വധശിക്ഷയ്ക്ക് വിധിക്കണമെന്നും സുധാകരൻ്റെ മകൾ അഖില പറഞ്ഞു. തങ്ങളുടെ ആശങ്കകൾ പോലീസിനെ അറിയിച്ചിട്ടും അത് മുഖവിലക്കെടുക്കാത്ത പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാണിക്കുന്നതാണ് മക്കളുടെ ഈ വാക്കുകൾ.

ജാമ്യം ലഭിച്ച ശേഷം നാട്ടിൽ മടങ്ങി എത്തിയ ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് കഴിഞ്ഞ മാസം 29-ാം തീയതി സുധാകരനും കുടുംബവും നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് ചെന്താമരയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് താക്കീത് ചെയ്തു. ഇനി പ്രശ്‌നമൊന്നും ഉണ്ടാക്കില്ലെന്നും തമിഴ്‌നാട് തിരുപ്പൂരില്‍ പോവുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇതിന് പിന്നാലെയാണ് ഇന്നലെ രാവിലെയോടെ ചെന്താമര സുധാരനെയും മീനാക്ഷിയെയും കൊലപ്പെടുത്തിയത്.

Leave A Reply

Your email address will not be published.