അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനക്കായുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ്. വനത്തിലെ പുഴയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനയെ കാലടി പ്ലാൻ്റേഷൻ രണ്ടാം ബ്ലോക്കിലേക്ക് മാറ്റാനാണ് നീക്കം. അവിടെവെച്ച് ആനയെ മയക്കുവെടിച്ച് പിടികൂടി ചികിത്സ നൽകാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലെത്തിയിട്ടുണ്ട്.സ്കാനേർസ് അടക്കം ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. ഇതിനു ശേഷം ചികിത്സാരീതി തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്റ്റാൻഡിങ് സെഡേഷൻ ആണ് ആനയ്ക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ആനയുടെ മുറിവിൽ പഴുപ്പ് ഉണ്ട്. ദൗത്യം പ്രയാസകരമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ആന ഒറ്റയ്ക്കാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നും വിദഗ്ദർ പറയുന്നു. നിലവിലെ സ്ഥലം മയക്കുവെടി വെക്കുന്നതിന് അനുയോജ്യമല്ലെന്നാണ് വിലയിരുത്തൽ. സാഹചര്യം നോക്കിയ ശേഷം കുങ്കികളെ എത്തിക്കുമെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ആനയുടെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നതെന്നും, ആനക്ക് ഭക്ഷണം പോലും എടുക്കാന്‍ കഴിയുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തിയത്.