പാലക്കാട് : നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയ്ക്ക് നിരാശ. അയൽവാസി പുഷ്പയെ കൊലപ്പെടുത്താൻ കഴിയാത്തതിലെ നിരാശയാണ് ചോദ്യം ചെയ്യലിൽ പ്രതി പങ്കുവെച്ചത്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പക്ക് പങ്കുണ്ടെന്നും ചെന്താമര പറഞ്ഞു. ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടുവെന്നും പ്രതി കൂട്ടിച്ചേർത്തു. ഒരു ദിവസത്തെ പരോൾ പോലും ആവശ്യപ്പെടില്ലെന്നും താൻ ചെയ്തത് വലിയ തെറ്റാണെന്ന് അംഗീകരിക്കുന്നുവെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോടെ ചെന്താമരയുമായി പോത്തുണ്ടിയിൽ എത്തി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. വൻ പൊലീസ് സന്നാഹത്തിലായിരുന്നു തെളിവെടുപ്പ്. പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ കൊലപാതകം നടത്തിയതും കൃത്യത്തിന് ശേഷം രക്ഷപ്പെട്ട വഴിയും ചെന്താമര പൊലീസിന് വിവരിച്ചുകൊടുത്തു. ചെന്താമരയുടെ വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടി ബോയൻ നഗർ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസി ചെന്താമര കൊലപ്പെടുത്തിയത്.