ന്യൂഡൽഹി : ഉത്തരാഗഢിന് പിന്നാലെ ഗുജറാത്തും ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനൊരുങ്ങുന്നു. ഏകീകൃത സിവിൽ കോഡിൻ്റെ കരട് നിർമ്മിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു. വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് രാഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി. കരട് നിർമ്മിച്ച് 45 ദിവസത്തിനുള്ളിൽ സമർപ്പിക്കാനാണ് നിർദ്ദേശം. കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന് സി എല്‍ മീണ, അഡ്വ. ആര് സി കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്ത്തകന് ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. എല്ലാവര്ക്കും തുല്ല്യ അവകാശം ഉറപ്പുവരുത്താന്‍ ഏക സിവില്‍കോഡ് രാജ്യത്താകെ നടപ്പിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു. 2024 ഫെബ്രുവരിയിലാണ് ഉത്തരാഖണ്ഡ് നിയമസഭ ഏക സിവിൽ കോഡ് ബിൽ പാസാക്കിയത്. തുടർന്ന് മാർച്ച് 12ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഉത്തരാഖണ്ഡിലും റിട്ട ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് ബിൽ നിർദേശങ്ങൾ തയ്യാറാക്കിയത്.