കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കിനിടയാക്കിയ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവെയ്ക്കാന്‍ സംഘാടകര്‍ തയ്യാറായോ എന്ന് ഹൈക്കോടതി ചോദിച്ചു. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ എംഡി എം നിഗോഷ് കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കടുത്ത വിമര്‍ശനം.
പങ്കെടുത്തവരില്‍ നിന്ന് സംഘാടകര്‍ എന്ത് അടിസ്ഥാനത്തിലാണ് പണം വാങ്ങിയതെന്നും ഹൈക്കോടതി ചോദിച്ചു. മനുഷ്യ ജീവന് വിലയില്ലാതായെന്നും സംഘാടകര്‍ക്ക് പണം മാത്രം മതിയെന്ന സ്ഥിതിയാണുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സാധാരണ മനുഷ്യന്‍ വീണാലും പരിപാടി നിര്‍ത്തിവെയ്ക്കണമായിരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. പരിപാടിയുടെ ബ്രോഷര്‍, നോട്ടീസ് ഉള്‍പ്പടെയുള്ള എല്ലാ രേഖകളും സംഘാടകര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.