കണ്ടെയ്നറുകളിൽ കാലികളെ കൊണ്ടുപോകുന്നതിൽ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. കണ്ടെയ്നറുകളിൽ കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്നും ക്രൂരമായ നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കാലികൾക്ക് കിടക്കാൻ മതിയായ സ്ഥലം നൽകണം. ഉണർന്നിരിക്കാൻ കണ്ണിൽ മുളക് തേയ്ക്കുന്നത് ക്രൂരമാണെന്നും കോടതി അറിയിച്ചു. കാലികളെ കയറ്റും മുൻപ് വാഹനം വൃത്തിയാക്കണം. യാത്രയ്ക്ക് മുൻപ് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് നൽകണമെന്നും, യാത്രയിലുടനീളം ആവശ്യത്തിന് വെള്ളവും ഭക്ഷണവും നൽകണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലേക്ക് രണ്ട് ലോറികളിൽ 98 കാലികളെ കൊണ്ടുവന്നതിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ഏജന്റുമാര്‍ നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നടപടി.