Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സിദ്ദിഖിനെ വിട്ടയച്ചു

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ നടൻ സിദ്ദിഖിനെ പ്രാഥമിക വിവര ശേഖരണത്തിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലാണ് അല്പസമയം മുൻപ് പൂർത്തിയായത്. മാധ്യമങ്ങളോട് പ്രതികരിക്കാതെ സിദ്ദിഖ് മടങ്ങുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യൽ അല്ല പകരം പ്രാഥമികമായ വിവര ശേഖരണമാണ് നടക്കുന്നതെന്നും അതിന് ശേഷം അദ്ദേഹത്തെ വിട്ടയക്കുമെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കന്റോള്മെന്റ്റ് സ്റ്റേഷനിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യൽ നടന്നത്. തിരുവനന്തപുരത്തെ കമ്മീഷ്ണർ ഓഫീസിലാണ് ആദ്യം ചോദ്യം ചെയ്യലിനായി സിദ്ദിഖ് എത്തിയിരുന്നത്. എന്നാൽ ഹാജരാകാൻ നിർദേശിച്ചിരുന്നത് കന്റോള്മെന്റ്റ് സെന്ററിൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തെ സെന്ററിലേക്ക് മാറ്റി. ഇവിടെ SITയിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ഉണ്ടായിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് സിദ്ദിഖ് അന്വേഷണ സംഘത്തിന് കത്തയച്ചിരുന്നു. അന്വേഷണവുമായി പൂർണമായി സഹകരിക്കും എന്നായിരുന്നു സിദ്ദിഖിന്റെ നിലപാട്. അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന് മുന്നിൽ സിദ്ദിഖ് ഹാജരാകാൻ തീരുമാനിച്ചത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് സിദ്ദിഖിനെതിരെയുള്ള കേസ്. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെയുള്ള പരാതികൾ വീണ്ടും ഉയർന്നത്.

Leave A Reply

Your email address will not be published.