വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ആറാം ദിവസത്തിലേക്ക്. ദൗത്യമേഖലയിൽ ഇന്ന് ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. മൃതദേഹങ്ങൾ ഉഴുകിയെത്തിയ ചാലിയാർപുഴയിലും, പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. അതേസമയം ഉരുൾപൊട്ടലിൽ മരണസംഖ്യ 354 ആയി. ദുരന്തമേഖലയിലേക്ക് ഔദ്യോഗികമായി രജിസ്ട്രർ ചെയ്ത രക്ഷാപ്രവർത്തകർക്ക് മാത്രമാണ് ഇന്നു മുതൽ പ്രവേശനം അനുവദിക്കുക. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനമൊരുക്കിയിട്ടുണ്ട്. കൽപ്പറ്റയിലെ കളക്ടറേറ്റാണ് ബേസ് സ്റ്റേഷൻ. മുന്നറിയിപ്പിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറിയവരുടെ കണക്കെടുക്കുമെന്ന് കളക്ടർ ഡിആർ മേഘശ്രീ പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ റഡാർ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുക. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം.