സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് താൽക്കാലികമായി മരവിപ്പിച്ച് കർണാടക സർക്കാർ. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ബില്ല് താൽക്കാലികമായി മരവിപ്പിച്ചത്. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തി മതീരുമാനമുണ്ടാകൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ നിയമിക്കണമെന്നായിരുന്നു ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് നൂറ് ശതമാനവും കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാവൂ എന്നും ബില്ലിലുണ്ടായിരുന്നു.
ബില്ലിനെതിരേ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ വിശാലമായ കൂടിയാലോചനയും ചര്‍ച്ചകളും നടത്തുമെന്ന് കര്‍ണാടക ഐ.ടി. മന്ത്രി പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. വ്യവസായ വകുപ്പുമായോ ഐ.ടി. വകുപ്പുമായോ ചര്‍ച്ചകള്‍ നടത്തിയിട്ടല്ല തൊഴിൽ വകുപ്പ് ഈ നിർദ്ദേശം മുന്നോട്ട് കൊണ്ടുവന്നത്. അതിനാൽ തന്നെ ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങൾ മേഖലയിലെ വിദഗ്ധരുമായും മറ്റ് വകുപ്പുകളുമായും ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.