Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ജനസംഖ്യാ സെൻസസ് സെപ്റ്റംബറിൽ ആരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

2021ൽ പൂർത്തിയാകേണ്ട ജനസംഖ്യാ സെൻസസ് സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്ത മാസം ആരംഭിക്കുന്ന സർവേ പൂർത്തിയാക്കാൻ ഏകദേശം 18 മാസമെടുക്കുമെന്നാണ് റിപ്പോർട്ട്. 2021ൽ പൂർത്തിയാകേണ്ട ജനസംഖ്യാ സെൻസസ് കോവിഡ് വ്യാപനത്തെ തുടർന്ന് വൈകുകയായിരുന്നു. സാമ്പത്തിക ഡാറ്റ, പണപ്പെരുപ്പം, ജോലിയുടെ എസ്റ്റിമേറ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് നിരവധി സ്റ്റാറ്റിസ്റ്റിക്കൽ സർവേകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നതിനാൽ പുതിയ സെൻസസിൻ്റെ കാലതാമസത്തെ സർക്കാരിനകത്തും പുറത്തുമുള്ള സാമ്പത്തിക വിദഗ്ധർ വിമർശിച്ചു. 2011ൽ പുറത്തിറങ്ങിയ ജനസം​​ഖ്യാ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർക്കാർ സ്കീമുകൾ പ്രവർത്തിക്കുന്നതെന്നും വിദഗ്ധർ പറഞ്ഞു.

സെൻസസ് നടത്തുന്നതിന് നേതൃത്വം നൽകുന്ന ആഭ്യന്തര മന്ത്രാലയവും സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയവും ഒരു സമയക്രമം തയ്യാറാക്കിയിട്ടുണ്ടെന്നും 2026 മാർച്ചോടെ ഫലം പുറത്തുവിടാനാണ് ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ നിന്ന് നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് സെൻസസ് നടത്തുന്നതിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി മാറിയിരുന്നു.

Leave A Reply

Your email address will not be published.