Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

ചന്ദിപുര വൈറസ് ; രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി

ഗുജറാത്തിൽ ചന്ദിപുര വൈറസ് രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയർന്നു. 29 പേര്‍ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്. മരണസാധ്യത കൂടുതലുള്ള വൈറസുകളാണ് ചന്ദിപുര വൈറസ്. നിലവിൽ കുട്ടികളുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 51,725 പേരെ സ്ക്രീന്‍ ടെസ്റ്റ് ചെയ്തെന്ന് ഗുജറാത്ത് സര്‍ക്കാർ അറിയിച്ചു. നിലവിൽ സംസ്ഥാനത്ത് വൈറസിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടാതെ ഗുജറാത്തിലെ എല്ലാ ജില്ലയിലും ജാഗ്രത നിര്‍ദേശം നൽകിയിരിക്കുകയാണ്.

സംസ്ഥാനത്ത് സബർകാന്ത, ആരവല്ലി, മഹിസാഗർ, മെഹ്‌സാന, രാജ്‌കോട്ട് ജില്ലകളിലാണ് വൈറസ് രൂക്ഷമായിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. രാജസ്ഥാനിൽ നിന്നുള്ള ഒരാൾ കൂടി വൈറസ് മൂലം മരിച്ചിട്ടുണ്ട്. സമ്പർകാന്ത, ഹിസാഗർ, രാജ്‌കോട്ട് തുടങ്ങിയ ജില്ലകളിലാണ് ചന്ദിപുര വൈറസ് ബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൈറസിനെക്കുറിച്ച് പഠിക്കാനും മുൻകരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര എന്ന ഗ്രാമത്തിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. അതിനാലാണ് ഈ വൈറസിന് ചന്ദിപുര എന്ന പേര് വന്നത്. കടുത്ത പനി, വയറു വേദന, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. മണൽ ഈച്ചയുടെ കടി ഏൽക്കുന്നതിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുക.

Leave A Reply

Your email address will not be published.