NATIONAL NEWS-ന്യൂഡൽഹി : വിവിധ സേവനങ്ങൾക്ക് രേഖയായി ഒക്ടോബർ മുതൽ ജനനസർട്ടിഫിക്കറ്റ് ഉപയോഗിക്കാം.
കഴിഞ്ഞ വർഷകാലസമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയ ജനന-മരണ (ഭേദഗതി-2023) രജിസ്ട്രേഷൻ നിയമം 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.
ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി.
സ്കൂൾ- കോളേജ് പ്രവേശനം, ഡ്രൈവിങ് ലൈസൻസ്, ആധാർനമ്പർ, പാസ്പോർട്ട്, വിവാഹ രജിസ്ട്രേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ഒറ്റരേഖയായി ഇനി ജനനസർട്ടിഫിക്കറ്റ് മാത്രം സമർപ്പിച്ചാൽ മതി.
ക്ഷേമപദ്ധതികൾ, പൊതുസേവനങ്ങൾ, ഡിജിറ്റൽ രജിസ്ട്രേഷൻ എന്നിവ സുതാര്യവും കാര്യക്ഷമമായും നിർവഹിക്കാൻ ഇതു സഹായിക്കുമെന്ന് വിജ്ഞാപനത്തിൽ പറഞ്ഞു.
ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട 1969ലെ നിയമമായിരുന്നു സർക്കാർ ഭേദഗതിചെയ്തത്.
ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിനും രാജ്യത്ത് ജനനത്തീയതിയും സ്ഥലവും തെളിയിക്കുന്നതിനുള്ള രേഖകളുടെ ബാഹുല്യം ഒഴിവാക്കാനും കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന പാസ്‌പോർട്ട്, ആധാർ നമ്പർ എന്നിവയും മറ്റ് ഉദ്ദേശ്യങ്ങളും നൽകാൻ നിയമം വ്യവസ്ഥ ചെയ്യുമെന്ന് പ്രസ്താവനയിൽ പറയുന്നു.