തെലങ്കാനയിൽ മയിലിനെ കറിവെക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. പ്രണയ് കുമാര്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യും. പരമ്പരാഗത മയിൽ കറിയെന്ന പേരിലാണ് പ്രണയ് കുമാർ വീഡിയോ യുട്യൂബിൽ പങ്കുവച്ചത്. വീഡിയോ വലിയ രീതിയിൽ വിവാദമായതിന് പിന്നാലെ ഒളിവിൽ പോയ പ്രണയ് കുമാറിനെ നീണ്ട തെരച്ചിലിന് ശേഷമാണ് തെലങ്കാന പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. ഇയാൾ മയിൽ കറി വച്ച സ്ഥലവും പൊലീസ് പരിശോധിച്ചിരുന്നു.
വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ 1 വിഭാഗത്തിലുൾപ്പെട്ട ജീവിയാണ് മയിൽ. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്ന് വർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. നേരത്തെ കാട്ടുപന്നിയെ കൊന്ന് കറിവയ്ക്കുന്ന വീഡിയോ ഇയാൾ പുറത്ത് വിട്ടിരുന്നതായി ആരോപണമുണ്ട്. പ്രണയ് കുമാറിനെതിരെ കേസ് എടുത്തതായും ഇത്തരം നടപടികൾ ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.