തിരുവനന്തപുരം: വെഞ്ഞാറമൂട് ആലന്തറ സര്‍ക്കാര്‍ യു പി സ്കൂളിലെ നൂറോളം വിദ്യാർത്ഥികള്‍ക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും.
പകര്‍ച്ച വ്യാധിയെന്നാണ് സംശയം. ഒരാഴ്ചയിലേറെയായി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി രക്ഷിതാക്കള്‍ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു.
ഇതിനെ തുടർന്ന് ആരോഗ്യവിഭാഗം സ്‌കൂളിലെത്തി പരിശോധന നടത്തി.
ചൊവ്വാഴ്ച ഉച്ചയോടെ സ്കൂൾ അടച്ചു.ആറാം ക്ലാസിലെ നൂറോളം കുട്ടികള്‍ക്കാണ് ചൊറിച്ചിലുണ്ടായത്.
ചൊറിച്ചില്‍ ആദ്യം അനുഭവപ്പെട്ട അഞ്ച് കുട്ടികള്‍ക്ക് വേണ്ട പരിചരണങ്ങള്‍ നല്‍കിയിരുന്നതായി സ്‌കൂള്‍ അധികൃതര്‍ ആരോഗ്യ പ്രവർത്തകരെ അറിയിച്ചു.
പിന്നീടാണ് കൂടുതല്‍ കുട്ടികള്‍ക്ക് ചൊറിച്ചില്‍ അനുഭവപെട്ടത് .
രോഗം പടര്‍ന്ന ക്ലാസ് വൃത്തിയാക്കുകയും കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റുകയും ചെയ്തു. തിങ്കളാഴ്ച അവധി കഴിഞ്ഞെത്തിയ കുട്ടികളെ അതേ
ക്ലാസില്‍ തന്നെയാണ് വീണ്ടും പ്രവേശിപ്പിച്ചത് . ഇതോടെ വീണ്ടും കുട്ടികൾക്ക് ചൊറിച്ചില്‍ അനുഭവപ്പെട്ടു .
ചൊറിച്ചില്‍ അനുഭവപ്പെട്ട കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .
അതേസമയം, ചൊറിച്ചില്‍ അനുഭവപ്പെട്ടു തുടങ്ങിയ ആദ്യഘട്ടത്തില്‍ അധ്യാപകര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്ന ആക്ഷേപവും ഉയര്ന്നുണ്ട് .
സ്കൂൾ അധികൃതരല്ല രക്ഷിതാക്കളാണ് ആരോഗ്യവകുപ്പില്‍ വിവരമറിയിച്ചത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച വാമനപുരം ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാര്‍ സ്‌കൂളിലെത്തി കുട്ടികളുടെ സാംപിളുകള്‍ ശേഖരിച്ചു.
പകര്‍ച്ചവ്യാധിയാണെന്നാണ് സംശയം.
നേരത്തെ ചോക്ക് നിർമാണത്തിന്റെ ട്രൈനിംഗ് ക്ലാസ്, ഈ ക്ലാസ് മുറിയിൽ വെച്ചായിരുന്നു നടത്തിയത് .
ഒരു പക്ഷേ അതിന്റെ അലർജി ആണോ ഇതെന്നും സംശയമുണ്ട്.