Verification: ce991c98f858ff30

വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച സംഭവം: പെൺസുഹൃത്ത് പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്. യുവാവിൻ്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്. പ്രതിയായ എറണാകുളം സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരത്ത് വച്ചാണ് ലക്ഷ്‌മിപ്രിയ പിടിയിലായത്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്‌. ഏപ്രിൽ അഞ്ചിനാണ് സംഭവം. ലക്ഷ്‌മിപ്രിയ മറ്റൊരു യുവാവുമായി പ്രണയത്തിലായി. തുടർന്ന്‌ മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് പോലീസ്‌ പറഞ്ഞു. ലക്ഷ്മിപ്രിയ യുവാവിനെ വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. ഉപദ്രവിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി.

സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച്‌ ഷോക്കടിപ്പിക്കാനും ശ്രമിച്ചു. ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദിച്ചു. ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. യുവതിയുമായുള്ള ബന്ധത്തിൽനിന്നു പിന്മാറണമെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

Leave A Reply

Your email address will not be published.