Verification: ce991c98f858ff30

പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ച: അന്വേഷിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി മന്ത്രി

തിരുവനന്തപുരം: കൊച്ചിയിൽ നവജാത ശിശുവിന് നൽകിയ പ്രതിരോധ കുത്തിവയ്പ്പിൽ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. ഇടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വീഴ്ച്ച സംഭവിച്ചത്. 7 ദിവസത്തിന് ശേഷം നൽകേണ്ട കുത്തിവെയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ഒരു മാസം കഴിഞ്ഞു നൽകേണ്ട കുത്തിവയ്പ്പാണ്.

ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. കുഞ്ഞ് ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ വീഴ്ചയില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപെട്ട് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതു മൂലം കുഞ്ഞിന് പാര്‍ശ്വ ഫലങ്ങളുണ്ടാവുമോ ഭാവിയിലെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമോയെന്നിങ്ങനെയുള്ള ആശങ്കയിലാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍.

Leave A Reply

Your email address will not be published.