Verification: ce991c98f858ff30

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരന് മർദനം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൂട്ടിരിപ്പുകാരനായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി.

ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ കൂട്ടിരിപ്പുകാരനെ ട്രാഫിക് വാര്‍ഡന്മാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ സംഭവം അന്വേഷിച്ചു നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

നെടുമങ്ങാട് സ്വദേശികളായ രണ്ടു യുവാക്കളെയാണ് സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപംവെച്ച് ക്രൂരമായി മർദിച്ചത്.

ഒരു യുവാവിനെ കസേരയിലിരുത്തി രണ്ടു വാർഡൻമാർ ചേർന്നു മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടും മെഡിക്കൽകോേളജ് പോലീസ് സ്ഥലത്തെത്തുകയോ അന്വേഷിക്കുകയോ ചെയിതിരുന്നില്ല.

വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മെഡിക്കൽകോേളജിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് കൂട്ടിരിക്കാൻ വന്നവരാണ് മർദനത്തിനിരയായതെന്നാണ് വിവരം.

പുറത്തുപോയി വന്ന ഇവർ ഒപി കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.

വാക്കേറ്റം ഉണ്ടാവുകയും തുടർന്ന് കൂടുതൽ ട്രാഫിക് വാർഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്ക് സമീപം എത്തിക്കുകയായിരുന്നു.

തുടർന്ന് അവിടെ കസേരയിൽ ഇരുത്തി ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡിക്കൽ കോളേജ് പോലീസ് അറിയിച്ചു. അതേസമയം ഒപിയിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡിക്കൽകോേളജ് ജീവനക്കാർ പറയുന്നത്.

Leave A Reply

Your email address will not be published.