തിരുവനന്തപുരം: വെള്ളമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി. രാവിലെ നിശ്ചയിച്ചിരുന്ന 20ലധികം ശസ്ത്രക്രിയകളാണ് മുടങ്ങിയത്. അരുവിക്കര ഡാമിലെ പൈപ് ലൈൻ വഴിയാണ് ആശുപത്രിയിൽ വെള്ളമെത്തുന്നത്. ഇതുവഴിയുള്ള ജല വിതരണം വ്യാഴാഴ്ച രാവിലെ നിന്നു.
ടാങ്കറിൽ വെള്ളമെത്തിച്ചതിന് ശേഷം ശസ്ത്രക്രിയകൾ തുടങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. മുടക്കമില്ലാതെ എല്ലാം നടക്കുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വാർഡിലും വെള്ളക്ഷാമം രൂക്ഷമാണെന്നാണ് അവിടെ കഴിയുന്നവർ പറയുന്നത്. അത്യാവശ്യത്തിന് പോലും വെള്ളം കിട്ടാത്ത അവസ്ഥയുണ്ടെന്നാണ് വാർഡിലുള്ളവരും കൂട്ടിരിപ്പുകാരും പറയുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ കടുത്ത വെള്ളക്ഷാമമാണ്. ചില സാങ്കേതിക കാരണങ്ങൾ കൊണ്ടാണിത് എന്നാണ് വാട്ടർ അതോറിറ്റി വിശദീകരണം.