തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തി. വഴിയോരത്ത് കൂടി നിന്ന ജനങ്ങളെ അഭിവാദ്യം ചെയ്താണ് മോദി റെയിൽവേ സ്റ്റേഷനിലേക്ക് പോയത്. വാഹനത്തിൻ്റെ ഡോറു തുറന്നാണ് ജനങ്ങളെ അഭിവാദ്യം ചെയ്തത്. വിമാനത്താവളത്തിൽ മോദിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മേയർ ആര്യ രാജേന്ദ്രൻ, ശശിതരൂർ എംപി, മന്ത്രി ആൻ്റണി രാജു എന്നിവർ ചേർന്ന് സ്വീകരിച്ചു. മോദിക്കൊപ്പം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് കൂടെയുണ്ടായിരുന്നു.
വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യാനായി പ്രധാനമന്ത്രി ഉടൻ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തും. 1900 കോടിയുടെ റെയിൽ വികസനത്തിന് തുടക്കമിടും. കുറച്ച് സമയം അദ്ദേഹം റെയിൽവെ സ്റ്റേഷനിൽ പ്രധാനമന്ത്രി ചെലവഴിക്കും. ഫ്ലാഗ് ഓഫിനു ശേഷം പ്രധാനമന്ത്രി 11 മണിയോടെ സെൻട്രൽ സ്റ്റേഡിയത്തിലെ ഉദ്ഘാടന വേദിയിലെത്തും. 3200 കോടിയിലേറെ രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചി വാട്ടർ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ നിർമാണ ഉദ്ഘാടനവും നിർവഹിക്കും.ഇതിനു ശേഷം 12 മണിയോടെ പ്രധാനമന്ത്രി മടങ്ങിപോകും.